24 May 2010

കുട


ഒന്നും പറയാതെ എല്ലാം പറയുമീ
മൗനത്തിനപ്പുറം ഞാനൊന്നു പാടാം
കണ്ണുനീര്‍പ്പൂക്കളടരാതെ ഇന്നെന്റെ
പാട്ടിനു നീ സഖേ താളംപിടിക്കുക...

കാതങ്ങള്‍ താണ്ടിഞാനെത്തിയ തീരത്തു
തലചായ്ക്കുവാന്‍ തണല്‍ മരമായിരുന്നുനീ
പ്രായത്തില്‍നിന്നെഞാന്‍ തോല്‍പ്പിച്ചുവെങ്കിലും
ന്യായത്തിലേട്ടനായ് മുന്‍പേനടന്നുനീ...

കണ്ണായിനീയെന്റെ കൂടെയുള്ളപ്പോള്‍
കണ്ണാടിയെന്നേ ഞാനറിഞ്ഞുള്ളൂ
വേറിട്ടുപോകുമീനേരത്തു മുന്നിലെ
വെട്ടമില്ലായ്മയെ തൊട്ടറിയുന്നുഞാന്‍....

കണ്ടതു മുഴുവനും നിന്നിലൂടെന്നോ?
നീയില്ലയെങ്കില്‍ ഞാന്‍ കാണില്ലയെന്നോ?
കാഴ്ചയില്ലാതിനി ഈവഴിത്താരയില്‍
അലയുമെന്‍ നൊമ്പരം നീയറിയുന്നുവോ....

എങ്കിലും പോവുക, ദൂരേ വിജയങ്ങള്‍
നിന്റെ പദസ്വനം കാതോര്‍ക്കയായിടാം
പോകുന്ന വഴികളില്‍ വെയിലേറ്റു വാടുമ്പോ-
ഴോര്‍ക്കുക ഒറ്റയായ്പ്പോവില്ലൊരിക്കലും...


കയ്യില്‍ തുറക്കാന്‍ മറന്ന കുടപോലെ
ഓര്‍ക്കാതെപെയ്യാന്‍ തുനിഞ്ഞ മേഘംപോലെ
വീശിത്തണുപ്പിക്കുവാനിളംകാറ്റുമായ്
ഞാനുണ്ടു കൂടെ നീലാകാശമെന്നപോല്‍....

9 comments:

  1. എങ്കിലും പോവുക, ദൂരേ വിജയങ്ങള്‍
    നിന്റെ പദസ്വനം കാതോര്‍ക്കയായിടാം
    പോകുന്ന വഴികളില്‍ വെയിലേറ്റു വാടുമ്പോ-
    ഴോര്‍ക്കുക ഒറ്റയായ്പ്പോവില്ലൊരിക്കലും...

    ആത്മവിശ്വാസത്തിന്‌ കൂട്ടായ്....
    ഭാവുകങ്ങള്‍..

    ReplyDelete
  2. കുടയെപറ്റി പറയാൻ ശ്രമിച്ച് മറ്റെന്തിലേക്കോ പോയോ? അതൊ എനിക് ശരിക്ക് മനസിലാവാതിരുന്നതോ?

    ReplyDelete
  3. കയ്യില്‍ തുറക്കാന്‍ മറന്ന കുടപോലെ
    ഓര്‍ക്കാതെപെയ്യാന്‍ തുനിഞ്ഞ മേഘംപോലെ
    വീശിത്തണുപ്പിക്കുവാനിളംകാറ്റുമായ്
    ഞാനുണ്ടു കൂടെ നീലാകാശമെന്നപോല്‍....


    These 4 lines are more giood
    :-)

    ReplyDelete
  4. മനൂ, കുട ഒരു പ്രതീകംമാത്രം...വേനലിലും വര്‍ഷത്തിലും സംരക്ഷണമാകും സൗഹൃദത്തിന്റെ പ്രതീകം ....നീലാകാശവും ഒരര്‍ത്ഥത്തില്‍ കുടയല്ലേ? നമ്മള്‍ ക്ഷണിക്കാതെയും അനുഗമിക്കുന്ന കുട....ഇല്ലേ ചില സൗഹൃദങ്ങളുമങ്ങനെ?? ..നാമറിയാതെ ,തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, തണലേകിക്കൊണ്ടു നമ്മെ അനുഗമിക്കുന്ന സൗഹൃദങ്ങള്‍.....

    ReplyDelete
  5. ടീച്ചറുടെ ഭാഷ മടുപ്പുതോന്നിപ്പിക്കുന്നു.
    എന്നാല്‍ കവിതയിലേക്കുള്ള വഴികള്‍ ഉണ്ടുതാനും

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വേര്‍പാടുകള്‍ വേദനാജനകമാണ്
    ഏറ്റവും അടുപ്പമുള്ളവര്‍ അപ്പോള്‍ മൌനത്തിലേക്ക് വീണ് പോകും.
    പക്ഷെ പറയാതിരിക്കാനും കഴിയില്ല.
    ഞാനും നീയും പരസ്പരം എന്തായിരുനു എന്നൊരു കണക്കെടുപ്പ്. നീ എവിടെ പോയാലും നിന്നെ തുണയ്ക്കാന്‍, മറക്കാതെ ഞാനുണ്ടാവും.
    നിനക്ക് വേണ്ടപ്പോള്‍ ഞാന്‍ നിന്നോടൊപ്പമുണ്ടാവും എന്ന് സ്നേഹത്തീര്‍ച്ച. ഇതല്ലേ കവിതയുടെ കാതല്‍. വിഷയത്തിനു പുതുമയുണ്ടോ? കവിത പറഞ്ഞതിലും ഒരു പഴക്കം തോന്നുന്നു. റാഫത് അത് നേരത്തെ സൂചിപ്പിച്ചു. ജീവിത വഴിത്താര പോലെ ക്ലീഷേ ആ യ പ്രയോഗങ്ങളുമുണ്ട്. നീനയുടെ മുന്‍‌കവിതകളുടെ ഒരു ഷാര്‍പ്നെസ്സ് നഷ്ടമായി ഇവിടെ.വല്ലാതങ്ങ് കാല്പനികമായി. കാല്പനികത എല്ലാക്കാലത്തിലും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും.

    പക്ഷെ ചില വരികളില്‍ വൈകാരികതയുടെ അനുഭവങ്ങള്‍ ഫീല്‍ ചെയ്യുന്നുമുണ്ട്.
    മനോരാജ് പറഞ്ഞ പോലെ കുട എന്ന പേരായിരുന്നില്ല വേണ്ടത്.
    ഈ കവിതയ്ക്ക് ഒരു നീനത്തം ഇല്ല

    ReplyDelete
  8. ഞാനുണ്ടു കൂടെ നീലാകാശമെന്നപോല്‍...

    ReplyDelete