8 Sep 2011


ചാണകം മെഴുകിയ മുററത്തരിമാവു
ണങ്ങിയ ചിത്രക്കളത്തിനുള്ളില്‍
നാട്ടുപൂക്കള്‍കൊണ്ടു തറ്റുടുത്ത് നെറുകി
ലഴകോടെ കൃഷ്ണകിരീടമേന്തീ
കീറിത്തുടങ്ങിയോരോലക്കുടചൂടി
മണ്ണില്‍മെനഞ്ഞമാതേവരുണ്ടോ...
നാക്കിലത്തുമ്പത്തു കുത്തരിച്ചോറു
വിളമ്പിയിരുന്നെന്നെ ഊട്ടുവാനായ്
വാത്സല്യമോടേ വഴിക്കണ്ണുമായ് കാത്തു
കാത്തിരിക്കുന്നൊരെന്നമ്മയുണ്ടോ....
എ​ങ്കിലേ ഓര്‍മ്മകള്‍ തുമ്പിതുള്ളൂ
സ്വാദോടെ ഞാനെന്റെ ഓണമുണ്ണൂ......

.............................ഓണാശംസകള്‍........................









13 Feb 2011

പ്രാര്‍ത്ഥനാഗീതകം....

അരൂപിയല്ല നീയെനിക്കനന്തരൂപിയാകണം
സമസ്തകോടിജീവജാലമേകമെന്നുതോന്നണം
സര്‍വ്വഭൂത സങ്കടങ്ങള്‍ ഗോചരങ്ങളാകണം
സഹാനുഭൂതിയുള്‍ക്കടല്‍ത്തിരകളായിമാറണം
അസാധ്യമെന്നചിന്തയെ ജയിച്ചെനിക്കുവളരണം
അമൂല്യരത്നമമ്മതന്ന സ്നേഹമെന്നറിയണം
തികഞ്ഞഭക്തിയോടെ ജന്മനാടിനെനമിക്കണം
ഗുരുപദാംബുജങ്ങളെന്നുമുണ്മയായ് സ്മരിക്കണം
തിന്മബാഷ്പമാക്കുമാത്മ സൗഹൃദങ്ങളേകണം
നന്മപ്രോജ്ജ്വലിച്ചിടുന്ന ദീപമായ് വിളങ്ങണം
അറിവിനായടങ്ങിടാത്ത ദാഹമുള്ളിലെരിയണം
അറിഞ്ഞതേകമാത്രയെന്നൊരെളിമയില്‍ തെളിയണം
ശത്രുവെങ്കിലും കരം ഗ്രഹിക്കുവാന്‍ കഴിയണം
മിഴികള്‍ കൊണ്ടു മാനസം തലോടുവാന്‍ പഠിക്കണം
നാവില്‍ നല്ലവാക്കുകള്‍ സദാതുളുമ്പിനില്‍ക്കണം
നിറഞ്ഞപുഞ്ചിരിക്കുമുന്‍പിലായുധങ്ങള്‍തോല്ക്കണം

21 Jan 2011

വിടുതല്‍ സര്‍ട്ടിഫിക്കറ്റ്


അപേക്ഷിക്കാതെതന്നെ
വിടുതല്‍ സര്‍ട്ടിഫിക്കറ്റു നല്‍കി
കൊള്ളരുതാത്തവനെന്നു
പുറത്തു ചാപ്പയും കുത്തി
തന്നിഷ്ടപ്രകാരം ചവിട്ടിക്കുഴച്ചൊടുവില്‍
വെള്ളമേറിയതിനു മണ്ണിനത്തെ പഴിച്ച്
സ്വന്തം സൃഷ്ടികളെ തച്ചുടച്ചു
കുപ്പയില്‍ തള്ളാന്‍ 
എത്ര എളുപ്പം!!!!
പ്രത്യേകിച്ചും ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക്.

കുരുത്തക്കേടിനു ഗ്രേഡിടുമ്പോഴാകട്ടെ
ശമ്പളപരിഷ്ക്കരണത്തിനെന്നതിനെക്കാള്‍
ഐക്യവും,സംഘബോധവും
ഊക്കന്‍വാദമുഖങ്ങളും
സാമൂഹ്യ പ്രതിബദ്ധതയും
ഞങ്ങളിലാളിക്കത്തും....

ഉത്തരംപറയുമ്പോള്‍ തലയുയര്‍ത്തിപ്പിടിക്കുന്നവന്
ഏ പ്ളസ് കൊടുക്കുമെങ്കിലും
തലയുയര്‍ത്തിപ്പിടിച്ച് ചോദ്യം ചോദിക്കുന്നവനെ
ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല...
പുറത്താക്കപ്പെടുന്നവന്റെ
മനോവ്യഥകളാകട്ടെ ഇടവേളകളിലെ
ചായയും ഉണ്ടപ്പൊരിയും പോലെരസകരം....
മേമ്പൊടിക്കൊരു പ്രണയംകൂടിപിടിക്കപ്പെട്ടാല്‍
ഒളികാമറകളെവെല്ലുന്ന കണ്ണുകള്‍ മാത്രമമായി
രൂപാന്തരം പ്രാപിക്കാനൊരു
പ്രത്യേക കഴിവുതന്നെയുണ്ടു ഞങ്ങളില്‍ പലര്‍ക്കും....

തീര്‍ന്നില്ല... കണ്ടതിലപ്പുറം വ്യാഖ്യാനിക്കലും
ഊതിപ്പെരുപ്പിച്ചുണ്ടാക്കിയആകാശക്കപ്പലിലെ
ഗഗനസഞ്ചാരവും സര്‍വ്വസാധാരണം
തന്ത്രപൂര്‍വ്വം കയ്യിലെടുത്തുള്ളുതുരന്ന്
കളങ്കമില്ലാമനസ്സുകള്‍ പെറുക്കിക്കൂട്ടി
എട്ടുകാലിമുട്ടപോലെ തല്ലിപ്പോട്ടിച്ച്,
പുറത്തുചാടുന്ന രഹസ്യക്കുഞ്ഞുങ്ങളെ
പരക്കംപായിച്ചു ചവിട്ടിയരക്കാനും
ഞങ്ങളോളം വൈഭവമുള്ളവര്‍ഇല്ലതന്നെ!


എന്നിട്ടും, പക്ഷേ സമര്‍ത്ഥരായ ഞങ്ങളെപറ്റിച്ച്
ചീറിപ്പറക്കുന്ന ഇരുചക്രവാഹനങ്ങളിലേറി
അനുവാദം ചോദിക്കാതെ ചിലമിടുക്കന്‍മാര്‍
ജീവിതത്തില്‍നിന്നുതന്നെ
ടി സി വാങ്ങിപ്പോകുമ്പോള്‍
ഉത്തരം മുട്ടിയിട്ടും
പിന്‍തിരിഞ്ഞുനോക്കാന്‍തോന്നാത്തത്
എന്തുകൊണ്ടാവാം?????

31 Oct 2010

പിന്‍വിളി





കണ്ണിലൂറി ത്തിളങ്ങും പളുങ്കിലൂ
ടൊന്നുനോക്കുക പിന്‍തിരിഞ്ഞീവഴി
നമ്മെ നാമാക്കിമാറ്റിയോരാപുണ്യ
തീരമല്ലയോ മാടിവിളിക്കുന്നു
ഒത്തുചേരാതിരിക്കുവാനാകുമോ?
നമ്മളീനീരിലുപ്പായലിഞ്ഞവര്‍.....
 
     

21 Jun 2010

ദിശാജ്യോതിഷം

എന്നെക്കാള്‍ വേദനിക്കുന്നവരെ നോക്കി ...
ഞാനെന്റെ വേദന ചെറുതാക്കി
നിന്നേക്കാള്‍ സന്തോഷിക്കുന്നവരെ നോക്കി ....
നീ നിന്റെസങ്കടം വലുതാക്കി
നമ്മുടെ നോട്ടങ്ങള്‍ മുകളിലേക്കും താഴേക്കും
വഴിമാറിയൊഴുകിയ അതേ ബിന്ദുവിനെ ഖണ്ഡിച്ചുകൊണ്ട്
ജീവിതം പലകുറി  നെടുകെയും കുറുകെയും ചിതറിയോടി
ഒടുവില്‍ ....
കഴിഞ്ഞുപോയ വേദനിപ്പിക്കുന്ന ചിന്തകള്‍ക്കുനേരേ
വരാനിരിക്കുന്ന ആകുലതകള്‍ക്കുനേരേ
വാതില്‍ കൊട്ടിയടച്ചുഞാന്‍ തിരിഞ്ഞുനടന്നു
നീയാകട്ടെ ഞാനടച്ചവാതില്‍ തള്ളിത്തുറന്ന്
കത്തിയെരിയുന്ന തീയിലേക്ക്
നറുനെയ്യെന്നപോലുരുകിയൊലിച്ച്
ഒടുവിലനിവാര്യമായൊരാളലിനെ പഴിക്കുന്നു...
ജ്യോതിഷിയെ മാത്രമനുസരിക്കുന്ന നിന്നെ
 വേദനിപ്പിക്കാതെ തിരുത്താന്‍ പക്ഷേ,
ദിശാജ്യോതിഷം എന്നൊന്നുണ്ടോ എന്തോ?

28 May 2010

സാന്ത്വനപ്പച്ച....


കടപുഴകാത്ത വിശ്വാസങ്ങള്‍കെട്ടുപിണഞ്ഞ
കറുത്തിരുണ്ട പഴങ്കഥകളിലൂടെ
മണിനാഗങ്ങള്‍ക്കിഴഞ്ഞുനടക്കാന്‍ ,കാവുതീണ്ടി
അശുദ്ധമാക്കാത്ത ഇത്തിരിപച്ചപ്പ്.....

വേനലിലും വര്‍ഷത്തിലും
നീലജലത്തിനു നിലയില്ലാതെ
നിറഞ്ഞൊഴുകാന്‍
ഭൂതത്താന്‍ കുഴിച്ച മണിക്കിണറ്......

പാലപ്പൂക്കള്‍തിളച്ചുതൂവുന്ന
പതിനെട്ടാം നാഴികയില്‍
മുടിയഴിച്ചിട്ടുനീരാടാന്‍
യക്ഷിക്കും ഗന്ധര്‍വ്വനും
ഈ ആമ്പല്‍ക്കുളം.......

എന്തു വിലകൊടുത്തും കാത്തുകൊള്ളാം
വിലമതിക്കാനാവാത്ത ഈപൈതൃകപ്പച്ചകള്‍...
മുത്തശ്ശിയുടെ കണ്ണീരില്‍കുതിര്‍ന്ന
ചിത്രോടക്കല്ലുതൊട്ടുഞാന്‍ സത്യം ചെയ്തു
ഒന്നല്ല ഒരായിരംവട്ടം

സന്ധ്യ്ക്കു ചെമ്പട്ടുടുത്ത്, നെയ്ത്തിരിവെട്ടത്തിനു
കണ്‍പാര്‍ത്തിരിക്കുമെന്‍ മച്ചിലെഭഗവതിയും
നടുമുറ്റവും തുളസിത്തറയും
ജനിക്കാനിരിക്കുന്ന ആത്മാക്കള്‍ക്കായി
ബാക്കിവെക്കാതിരിക്കാന്‍,
ചെണ്ടയുടെ ആസുരതാളത്തില്‍,
ഉടുക്കിന്റെ ഹൃദയതാളത്തില്‍,
എന്തിന്, ഭഗവതിത്തോറ്റത്തിന്റെ
നനുത്ത ഈരടികളില്‍പ്പോലും
ഉള്ളുമുടലും ഉറഞ്ഞുതുള്ളിപ്പോകുന്ന
എനിക്കു കഴിയില്ലായിരുന്നു....

ഉയര്‍ന്നുപൊങ്ങിയ കുന്നുതീനിയുടെ
തുമ്പിക്കെക്കുമുന്നില്‍ ചങ്കുറപ്പോടെ
സര്‍വ്വം മറന്ന് ചിറഞ്ഞുനിന്നുഞാനലറി.
ബന്ധങ്ങളും , പൈതൃകവും തുലാസിനിലിരുന്നൂയലാടി
മൈനറായ കൊച്ചുമകള്‍ക്ക്
തറവാട് രഹസ്യമായിഒസ്യത്തുനല്‍കിയ
ദീര്‍ഘദര്‍ശിയായമുത്തശ്ശിയോടുള്ള പക
രാകിമിനുക്കി അചഛനെപ്പോഴും
അരയില്‍സൂക്ഷിക്കുമായിരുന്നെന്ന് ,
അനിയത്തിയുടെ വിവാഹമെന്നപേരില്‍
എനിക്കു ഭൃഷ്ടുകല്പിക്കാന്‍
കൊട്ടിഘോഷിച്ച ദക്ഷയാഗത്തില്‍
അവഗണനയുടെ യാഗാഗ്നിയിലെരിഞ്ഞുകൊണ്ടിരിക്കേ
അതെന്റെ നെഞ്ചില്‍ തുളഞ്ഞുകയറുംവരെ
ഞാനുമറിഞ്ഞിരുന്നില്ല......

ഉള്ളുണങ്ങാത്ത മുറിവിപ്പോഴും
പൊട്ടിയൊലിച്ച് വേദനകത്തിപ്പടരുമ്പോള്‍
ജന്‍മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നും
ഒരു ചില്ലത്തുമ്പുനീട്ടി മുത്തശ്ശി പറയും
പച്ചിലയിലേക്കുനോക്കി നിന്നോളൂകുട്ടീ
വേദനയറിയില്ല........

പലായനം




അര്‍ത്ഥരഹിതമായ വാക്കുകള്‍
നിരത്തിവെച്ചൊരാകാശത്ത്
വെളിച്ചമില്ലായിരുന്നു
വാക്കുകളല്പമൊന്നുന്നു പ്രകാശിച്ചിരുന്നെങ്കില്‍
നക്ഷത്രങ്ങളായ് തിളങ്ങിയേനേ!
പലകുറി പടിഞ്ഞിരുന്ന്
തിരിച്ചും മറിച്ചും നിരത്തിനോക്കിയിട്ടും
അവ ഇരുട്ടില്‍ ചത്തുകിടന്നു
എവിടെനിന്നെന്നറിഞ്ഞില്ല
ഇളംകാറ്റിലൊരു വിവാദത്തീപ്പൊരി
ചിറകിലേറ്റിവന്ന മിന്നാമിനുങ്ങ്
ചിറകു കരിഞ്ഞ്, മഷിയുണങ്ങാത്ത
അക്ഷരങ്ങള്‍ക്കിടയില്‍ വീണ്
മിന്നിമിന്നിത്തിളങ്ങിത്തിളങ്ങി
പതിയെ മങ്ങിത്തുടങ്ങി....
സാകൂതം അതിനെത്തന്നെ
നോക്കിനില്‍ക്കേ, ചുറ്റിലും വെട്ടം പരന്നു
വാക്കുകള്‍ കത്തിജ്വലിച്ചു
അക്ഷരങ്ങളര്‍ത്ഥംതേടി
വാചകങ്ങളില്‍നിന്നും വാചകങ്ങളിലേക്ക്
അനുവാദമില്ലാതെ
ചിറകടിച്ചു പറന്നുയര്‍ന്നു
തന്നിഷ്ടംപോലെ അസ്ഥാനങ്ങളില്‍
ഔചിത്യംനോക്കാതെ ഞെളിഞ്ഞിരുന്നു
അനര്‍ത്ഥങ്ങളായ നാനാര്‍ത്ഥങ്ങള്‍
നാലുപാടും വ്യക്തതയോടെ പരന്നൊഴുകി
ജ്വലിക്കുന്ന വാക്കുകളുടെ ചൂടേറ്റ്
പ്രതിഭകരിഞ്ഞുവികൃതമായ കവിയാകട്ടെ
ചേതനയറ്റ മിന്നാമിനുങ്ങിന്റെ
കെട്ടുപോയ തണുത്തവെളിച്ചത്തിനുള്ളില്‍
ഒച്ചയുണ്ടാക്കാതെ നൂണ്ടുകയറി
ആരുമറിയാതെ ഒളിച്ചുപാര്‍ത്തു......

24 May 2010

കുട


ഒന്നും പറയാതെ എല്ലാം പറയുമീ
മൗനത്തിനപ്പുറം ഞാനൊന്നു പാടാം
കണ്ണുനീര്‍പ്പൂക്കളടരാതെ ഇന്നെന്റെ
പാട്ടിനു നീ സഖേ താളംപിടിക്കുക...

കാതങ്ങള്‍ താണ്ടിഞാനെത്തിയ തീരത്തു
തലചായ്ക്കുവാന്‍ തണല്‍ മരമായിരുന്നുനീ
പ്രായത്തില്‍നിന്നെഞാന്‍ തോല്‍പ്പിച്ചുവെങ്കിലും
ന്യായത്തിലേട്ടനായ് മുന്‍പേനടന്നുനീ...

കണ്ണായിനീയെന്റെ കൂടെയുള്ളപ്പോള്‍
കണ്ണാടിയെന്നേ ഞാനറിഞ്ഞുള്ളൂ
വേറിട്ടുപോകുമീനേരത്തു മുന്നിലെ
വെട്ടമില്ലായ്മയെ തൊട്ടറിയുന്നുഞാന്‍....

കണ്ടതു മുഴുവനും നിന്നിലൂടെന്നോ?
നീയില്ലയെങ്കില്‍ ഞാന്‍ കാണില്ലയെന്നോ?
കാഴ്ചയില്ലാതിനി ഈവഴിത്താരയില്‍
അലയുമെന്‍ നൊമ്പരം നീയറിയുന്നുവോ....

എങ്കിലും പോവുക, ദൂരേ വിജയങ്ങള്‍
നിന്റെ പദസ്വനം കാതോര്‍ക്കയായിടാം
പോകുന്ന വഴികളില്‍ വെയിലേറ്റു വാടുമ്പോ-
ഴോര്‍ക്കുക ഒറ്റയായ്പ്പോവില്ലൊരിക്കലും...


കയ്യില്‍ തുറക്കാന്‍ മറന്ന കുടപോലെ
ഓര്‍ക്കാതെപെയ്യാന്‍ തുനിഞ്ഞ മേഘംപോലെ
വീശിത്തണുപ്പിക്കുവാനിളംകാറ്റുമായ്
ഞാനുണ്ടു കൂടെ നീലാകാശമെന്നപോല്‍....

8 May 2010

പഞ്ചതന്ത്രം



പ്രണയം

കനല്‍ വാക്കുകളുടെ ചുംബനം
പൊള്ളലേല്‍ക്കാതെ ഏറ്റുവാങ്ങി
കവിളില്‍ ചെന്താമരവിരിയിച്ച
കൂട്ടുകാരിയോടവനുതോന്നിയ
വീര്യം കൂടിയൊരസൂയ.....

ഭയം

ഒച്ചിനെപ്പോലെ
അരിച്ചരിച്ചാണു വരിക
ഒരിക്കലൊന്നു തൊട്ടുനോക്കുകയേ വേണ്ടൂ
വഴുവഴുത്തങ്ങനെ ഒട്ടിനില്‍ക്കും

താപനം

പറയാനാശിച്ചതൊരുകടല്‍
വാക്കിലൊതുങ്ങിയതൊരു പുഴ
പറയാന്‍ തുനിഞ്ഞതൊരരുവി
പറഞ്ഞുതീര്‍ത്തതൊരു കവിള്‍
നീകേട്ടുനിന്നതതിലൊരു തുള്ളി....

ഓര്‍മ്മ

നനവുള്ളൊരു തണുത്ത നിഴല്‍
ഊളിയിട്ടൂളിയിട്ടൊടുവില്‍
തിരിച്ചുനീന്തിക്കേറാന്‍ മറന്ന്
അലിഞ്ഞലിഞ്ഞുതീരാവുന്നത്ര
ആഴമുള്ളൊരു നിഴല്‍....

മറവി

ക്രമരഹിതമായ നിഴല്‍വക്കിലെ
അലഞൊറികള്‍ക്കപ്പുറം
കണ്ണുകലിപ്പിച്ച് തിളച്ചുതൂവുന്ന
തെളിച്ചമേറിയൊരു മഞ്ഞവെളിച്ചം....