28 May 2010

സാന്ത്വനപ്പച്ച....


കടപുഴകാത്ത വിശ്വാസങ്ങള്‍കെട്ടുപിണഞ്ഞ
കറുത്തിരുണ്ട പഴങ്കഥകളിലൂടെ
മണിനാഗങ്ങള്‍ക്കിഴഞ്ഞുനടക്കാന്‍ ,കാവുതീണ്ടി
അശുദ്ധമാക്കാത്ത ഇത്തിരിപച്ചപ്പ്.....

വേനലിലും വര്‍ഷത്തിലും
നീലജലത്തിനു നിലയില്ലാതെ
നിറഞ്ഞൊഴുകാന്‍
ഭൂതത്താന്‍ കുഴിച്ച മണിക്കിണറ്......

പാലപ്പൂക്കള്‍തിളച്ചുതൂവുന്ന
പതിനെട്ടാം നാഴികയില്‍
മുടിയഴിച്ചിട്ടുനീരാടാന്‍
യക്ഷിക്കും ഗന്ധര്‍വ്വനും
ഈ ആമ്പല്‍ക്കുളം.......

എന്തു വിലകൊടുത്തും കാത്തുകൊള്ളാം
വിലമതിക്കാനാവാത്ത ഈപൈതൃകപ്പച്ചകള്‍...
മുത്തശ്ശിയുടെ കണ്ണീരില്‍കുതിര്‍ന്ന
ചിത്രോടക്കല്ലുതൊട്ടുഞാന്‍ സത്യം ചെയ്തു
ഒന്നല്ല ഒരായിരംവട്ടം

സന്ധ്യ്ക്കു ചെമ്പട്ടുടുത്ത്, നെയ്ത്തിരിവെട്ടത്തിനു
കണ്‍പാര്‍ത്തിരിക്കുമെന്‍ മച്ചിലെഭഗവതിയും
നടുമുറ്റവും തുളസിത്തറയും
ജനിക്കാനിരിക്കുന്ന ആത്മാക്കള്‍ക്കായി
ബാക്കിവെക്കാതിരിക്കാന്‍,
ചെണ്ടയുടെ ആസുരതാളത്തില്‍,
ഉടുക്കിന്റെ ഹൃദയതാളത്തില്‍,
എന്തിന്, ഭഗവതിത്തോറ്റത്തിന്റെ
നനുത്ത ഈരടികളില്‍പ്പോലും
ഉള്ളുമുടലും ഉറഞ്ഞുതുള്ളിപ്പോകുന്ന
എനിക്കു കഴിയില്ലായിരുന്നു....

ഉയര്‍ന്നുപൊങ്ങിയ കുന്നുതീനിയുടെ
തുമ്പിക്കെക്കുമുന്നില്‍ ചങ്കുറപ്പോടെ
സര്‍വ്വം മറന്ന് ചിറഞ്ഞുനിന്നുഞാനലറി.
ബന്ധങ്ങളും , പൈതൃകവും തുലാസിനിലിരുന്നൂയലാടി
മൈനറായ കൊച്ചുമകള്‍ക്ക്
തറവാട് രഹസ്യമായിഒസ്യത്തുനല്‍കിയ
ദീര്‍ഘദര്‍ശിയായമുത്തശ്ശിയോടുള്ള പക
രാകിമിനുക്കി അചഛനെപ്പോഴും
അരയില്‍സൂക്ഷിക്കുമായിരുന്നെന്ന് ,
അനിയത്തിയുടെ വിവാഹമെന്നപേരില്‍
എനിക്കു ഭൃഷ്ടുകല്പിക്കാന്‍
കൊട്ടിഘോഷിച്ച ദക്ഷയാഗത്തില്‍
അവഗണനയുടെ യാഗാഗ്നിയിലെരിഞ്ഞുകൊണ്ടിരിക്കേ
അതെന്റെ നെഞ്ചില്‍ തുളഞ്ഞുകയറുംവരെ
ഞാനുമറിഞ്ഞിരുന്നില്ല......

ഉള്ളുണങ്ങാത്ത മുറിവിപ്പോഴും
പൊട്ടിയൊലിച്ച് വേദനകത്തിപ്പടരുമ്പോള്‍
ജന്‍മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നും
ഒരു ചില്ലത്തുമ്പുനീട്ടി മുത്തശ്ശി പറയും
പച്ചിലയിലേക്കുനോക്കി നിന്നോളൂകുട്ടീ
വേദനയറിയില്ല........

11 comments:

  1. പ്രകൃതിയിലേക്ക് മടങ്ങേണ്ടതുണ്ട് നാം ...................

    ReplyDelete
  2. വന്നു ഞാന്‍ വീണ്ടും വരാം

    ReplyDelete
  3. പ്രകൃതിയിലേക്കുള്ള മടങ്ങി പോക്ക് അനിവാര്യം തന്നെ നീന.. വളരെ നന്നായിരിക്കുന്നു . ബിംബങ്ങളും പ്രതീകങ്ങളും എല്ലാം തന്നെ..

    ReplyDelete
  4. കാലത്തിന്റെ ശരീരത്തിലെ
    ചെരുപ്പാണ്‌ പാരമ്പര്യങ്ങള്‍
    തേഞ്ഞും വള്ളിപൊട്ടിയും പോകും

    ReplyDelete
  5. ഒരു ഗ്രാമവും അവിടുത്തെ അവിടുത്തെ ബിംബവും ഭഗവതിയും എല്ലാം നിഴലിച്ചു കാണുന്നു... ഭഗ്സാന്ദ്രമീ വരികൾ..

    ReplyDelete
  6. കാവു തീണ്ടല്ലേ കിണറു വറ്റും എന്ന ചൊല്ല് നാം അന്ധവിശ്വാസമായി ദൂരേയ്ക്ക് വലിച്ചെറിഞ്ഞില്ലേ.
    ഇന്നു മാത്രം ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് സുഖിക്കാൻ നാം എല്ലാ പച്ചപ്പിനെയും തകർത്തില്ലേ

    പ്രകൃതി ഇപ്പോൾ മനുഷ്യന്റെ ജീവിതം പരിപോഷിപ്പിക്കാനുള്ള ഒരു വെറും അസംസ്കൃത വസ്തു മാത്രമല്ലേ

    “ഞങ്ങളുടെ വികാരങ്ങൾ നിങ്ങൾക്ക് മനസ്സിലാവണമെന്നില്ല. നിങ്ങൾക്ക് ഭൂമിയെന്നാൽ അത്രയും മണ്ണാണ് നിങ്ങൾക്കവശ്യമുള്ളതെടുക്കാവുന്ന, വിറ്റൊഴിക്കാവുന്ന, വെറും മണ്ണ്. ഭൂമിക്ക് നിങ്ങളും നിങ്ങൾക്ക് ഭൂമിയും അപരിചിതരാണ്. നിങ്ങൾക്ക് ഭൂമി ഒരു ശത്രുവാണ്. അടിച്ചൊതുക്കേണ്ട , കാൽക്കീഴിലമർത്തേണ്ട ഒരു പ്രതിയോഗി......(ചുവന്ന ഇന്ത്യക്കാരുടെ സിയാറ്റിൽ മൂപ്പൻ അമേരിക്കൻ പ്രസിഡന്റിനെഴുതിയ കത്തിൽ നിന്ന്.1854-ൽ)

    പകുതി കഴിഞപ്പോൾ കവിത പരന്നുപോയി. ഒരു അവഗണിക്കപ്പെട്ട പെൺകുട്ടിയുടെ കഥ മാത്രമായി. അത് കാവിനെ സംരക്ഷിക്കാൻ തീരുമാനിച്ചതിനാണെങ്കിലും.ഒരു വ്യക്തിയിലേക്കു ചുരുക്കാതെ അതിനെ പൊതുവൽക്കരിച്ചെങ്കിൽ നന്നായിരുന്നു. എത്ര വ്യക്തിപരമായ, സ്വകാര്യമായ അനുഭവങ്ങളെയും മറ്റുള്ളവനുകൂടി പങ്കുവയ്ക്കലാണല്ലോ കവിത.

    പാമ്പിന്റെ പടത്തെക്കാൾ ഒരു കാവിന്റെ പടം നൽകാമായിരുന്നു.

    പിന്നെ ബ്ലോഗ്ഗിന്റെ പഴയ ഡിസൈൻ ആയിരുന്നു നല്ലത്.

    അഗ്രിഗേറ്ററിൽ ഇപ്പോഴും കയറിയിട്ടില്ല.

    ReplyDelete
  7. "ഒരു ചില്ലത്തുമ്പുനീട്ടി മുത്തശ്ശി പറയും
    പച്ചിലയിലേക്കുനോക്കി നിന്നോളൂകുട്ടീ
    വേദനയറിയില്ല........ "
    എല്ലാം സത്യം.
    ഇതൊക്കെയും തിരിച്ചറിയുന്ന ഒരു ലോകം വരും. അത് ദൂരത്തൊന്നുമല്ല, വളരെ അടുത്തെത്തി.

    ReplyDelete
  8. മുടിയഴിച്ചിട്ടുനീരാടാന്‍
    യക്ഷിക്കും ഗന്ധര്‍വ്വനും
    അഭിനവ ഗന്ധര്‍വന്മാരും യക്ഷികളും നീരാട്ടു നിറുത്തി ഉറഞ്ഞുതുള്ളുന്നു. നല്ല രചന . കവിതയ്ക്ക് അനുയോജ്യമായ ചിത്രം

    ReplyDelete
  9. കവിത നന്നായിട്ടുണ്ട്
    ഈ ഫോട്ടൊ ബിലാത്തിപട്ടണം മുരളീചേട്ടൻ എടുത്തതാണല്ലോ..

    ReplyDelete